тнєѕє ѕωєєт мємσяιєѕ ωяιттєη ву:

Monday, 25 October 2010

അങ്ങനെയൊരു അയ്യപ്പന്‍...!!



വിദേശത്തെ വീട്ടില്‍ നൈറ്റ്‌ ഡ്യൂട്ടിയുടെ ക്ഷീണം കഴിഞ്ഞു തൃസന്ധ്യ നേരത്തെഴുന്നേറ്റു ഒരു ചൂട് ചായയും ചുണ്ടോടടിപ്പിച്ചു ഓണ്‍ലൈന്‍ ടി.വിയില്‍ നാട്ടിലെ വാര്‍ത്ത വെച്ചപ്പോഴാണ് കവി എ.അയ്യപ്പന്‍ ജീവിതം പോലെ തന്നെ അനാഥനായി റോഡ്‌ അരുകില്‍ ആരോരും തിരിച്ചറിയാതെ കഥാവശേഷനായി ചരമമടഞ്ഞ വിവവം ഞാന്‍ അറിയുന്നത്. പെട്ടെന്നു കേട്ടപ്പോള്‍ ഒരു ഞെട്ടല്‍ ആയിരുന്നു. പിന്നീട് ചിന്തിച്ചപ്പോള്‍ ഇങ്ങനെ അല്ലാതെ എങ്ങനെയാണ് അയ്യപ്പനു മരിക്കാന്‍ കഴിയുക എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.

ഞാനും അയ്യപ്പനും തമ്മില്‍ ഒരു ചെറിയ പരിചയം ഉണ്ട്. അദ്ധേഹത്തെ സംബന്ധിച്ച് ഒന്നുമല്ല, എന്നാലും പാഠപുസ്തകത്തിലെ കാണാപാഠം പഠിക്കാനുള്ള ചൂരല്‍ കവിതകളില്‍ നിന്നും കവിതയെ വെറുത്തു പോയ എനിക്കു അവയെ അഭിനിവേശത്തോടെ വായിക്കാന്‍ പ്രേരിപ്പിച്ച ചുരുക്കം ചില കവികളില്‍ ഒരാളാണ് അയ്യപ്പന്‍. ഒരിക്കല്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തിരുവനന്തപുരം യുണിവേഴ്സിറ്റിയില്‍ പോകേണ്ടിവന്നു. അന്ന് ഒരു വൈകുന്നേരം ഫൈന്‍ ആര്‍ട്സ്‌ കോളേജിനു മുന്‍പിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന എനിക്കുനേരെ ഒരു യാചക കൈ നീണ്ടു വന്നു. പിന്നീടുള്ള ചോദ്യം
"ഡാ..ഒരു നൂറു രൂപ എടുക്കനുണ്ടോടാ നിന്‍റെ കയ്യില്‍?" എന്നായിരുന്നു..
ഞാനൊന്നു ഞെട്ടി, അത് അയ്യപ്പനാനെന്നു തിരിച്ചറിയാന്‍ എനിക്ക് ഒന്ന്-രണ്ടു നിമിഷം എടുത്തു. അദ്ധേഹത്തിന്‍റെ ആവശ്യം മനസ്സിലാക്കി അദ്ധേഹത്തെയും കൂട്ടി അടുത്തെ ഒരു ചായക്കടയില്‍ ഞാനും എന്‍റെ ഒരു സുഹൃത്തും കയറി. അവിടെ ഇരുന്നു ഒരു അര മണിക്കൂര്‍ ഞങ്ങള്‍ സംസാരിച്ചു. ജീവിതത്തെ കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടുകള്‍ തെറ്റാണു എന്ന് എനിക്ക് തിരിച്ചറിവ് വരുത്തുവാന്‍ ആരോ എന്‍റെ മുന്നില്‍ ഇതാ ഒരു ഉദാഹരണം കൊണ്ടുവന്നു നിരതിയെക്കുന്നു. അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത കേട്ട ആ നിമിഷം എന്‍റെ മനസ്സില്‍ ഒരു നിമിഷം ഓടിയത് ആ പഴയ അര മണിക്കൂര്‍ ആയിരുന്നു. അയ്യപ്പനെ ഞാന്‍ നേരില്‍ കണ്ട ആ അര മണിക്കൂര്‍..
ഈ സംഭവം എന്‍റെ ഓര്‍മ്മകളുടെ ഡയറി കുറിപ്പില്‍ ഞാന്‍ കുറിച്ചിടുന്നു..

ഇനിയാരുണ്ട് ഇത്ര ധൈര്യത്തോടെ "ഡാ" എന്ന് ഉച്ചത്തില്‍ വിളിക്കാന്‍. റോഡിലെ ഇലക്ട്രിക്‌ പോസ്റ്റിനെ നോക്കി ഉച്ചത്തില്‍ തെറിവിളിക്കാന്‍ ആരുണ്ട്‌? ജീവിതം അഭിനയിച്ചു തീര്‍ക്കുന്ന നമ്മുക്ക് അദ്ദേഹത്തില്‍ നിന്നും ഒരുപാട് സ്വീകരിക്കാനുണ്ട്‌.

എനിക്കിഷ്ട്ടമായിരുന്നു അയ്യപ്പനെ!
ഒന്നിലും നോക്കാതെ, എല്ലാത്തിലും ശ്രദ്ധചെലുത്തി നടന്ന അയ്യപ്പനെ,
സത്യം വിളിച്ചു പറയുന്ന അയ്യപ്പനെ,
ഇങ്ങനെ വിളിച്ചു പറഞ്ഞ അയ്യപ്പനെ:

"കാറപകടത്തില്‍പ്പെട്ടു മരിച്ച
വഴിയാത്രക്കാരന്‍റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കേ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്‍റെ കണ്ണ്‌.."
എനിക്കിഷ്ട്ടമായിരുന്നു അയ്യപ്പനെ...!

Friday, 22 October 2010

ആദരാഞ്ജലികള്‍..!!!

തെരുവിലിരുന്നു വെയില്‍ തിന്ന പക്ഷി ആരോടും പറയാതെ ആരോരും അറിയാതെ പറന്നകന്നു...

ബാല്യത്തിലെ ഒട്ടപെടലുകളില്‍ നിന്നും കവിയായി മാറി, പിന്നീട് വീടും വിലാസവും ഇല്ലാതെ; ലഹരിയും പ്രണയവും ഒരുപോലെ സിരകളെ തഴുകി തലോടിയ കാലത്ത് അദ്ദേഹമെഴുതിയ അരക്ഷിതമെന്നും ആരാജകമെന്നും തോന്നിപ്പിക്കുന്ന പല കവിതകളും എന്‍റെ പ്രിയപ്പെട്ടവയാണ്.

വ്യവസ്ഥിതിയോട് കലഹിച്ചു യാത്രപോലും പറയാതെപോയ ഒറ്റയാനെ .. ആദരാഞ്ജലികള്‍...!!!